ഒരു നാടിന്റെ സംസ്കാരത്തോട് അവിടത്തെ മൃതസംസ്കാരച്ചടങ്ങുകളും ഇഴുകിച്ചേർന്നിരിക്കുന്നു. തെക്കുകിഴക്കൻ ഘാനയിലെ ഗാ ജനതയുടെ ശവസംസ്കാര പാരന്പര്യം അതുല്യമാണ്. അവർക്കിടയിൽ രണ്ടു പതിറ്റാണ്ടുകാലം പഠനങ്ങൾക്കായി ചെലവഴിച്ച സ്വിസ് നരവംശ ശാസ്ത്രജ്ഞ റെഗുല ഷുമി കണ്ട കാഴ്ചകൾ അന്പരിപ്പിക്കും... ചിലപ്പോൾ കണ്ണുനനയിക്കും..
രണ്ടുവർഷമായി ഈ മൃതദേഹം സംസ്കരിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ട്. അന്ത്യയാത്രയ്ക്കുള്ള പദ്ധതികൾ ഒരുക്കുന്ന കാലമത്രയും ഘാനയിലെ ഗ്രേറ്റർ അക്രയിലുള്ള ഒരു മോർച്ചറിയിൽ മൃതദേഹം തണുത്തുറഞ്ഞു കിടന്നു. ധനസഹായം കണ്ടെത്തേണ്ടതുണ്ട്, ഒരു ശവപ്പെട്ടി നിർമിക്കേണ്ടതുണ്ട്, ഒരു ഘോഷയാത്ര സംഘടിപ്പിക്കണം, ആചാരങ്ങൾ പാലിക്കണം... അതിൽ ഭൂരിഭാഗവും രഹസ്യമായി സൂക്ഷിച്ചിരുന്നു. എല്ലാം തികഞ്ഞതായിരിക്കണം ഈ സംസ്കാരച്ചടങ്ങ്. കാരണം നിയി അഗ്ബെറ്റെകോർ എന്ന മനുഷ്യൻ നുങ്കുവ പട്ടണത്തിലെ പരമോന്നത പരമ്പരാഗത സൈനിക നേതാവായിരുന്നു.
2024 നവംബറിൽ ആ ദിവസം വന്നപ്പോൾ എല്ലാം ഉദ്ദേശിച്ചതുപോലെ നടന്നില്ല. സിംഹത്തിന്റെ ആകൃതിയിലുള്ള ശവപ്പെട്ടിക്ക് അബദ്ധത്തിൽ തീപിടിച്ചു. അതിന്റെ പിങ്ക് നിറത്തിലുള്ള മേനിയുടെ ഭൂരിഭാഗവും കത്തി. ഏറ്റവും വൃത്തികേടായ ഭാഗങ്ങൾ മറയ്ക്കാൻ വീതിയുള്ള ഒരു റിബൺ ഉപയോഗിച്ചു. അങ്ങനെ ഘോഷയാത്ര തുടർന്നു.
അമാൻസാ ഗോത്രത്തിലെ നിലവിലുള്ള അഞ്ചു സൈനിക മേധാവികളിൽ അദ്ദേഹത്തിന്റെ പിൻഗാമി ആകേണ്ടയാൾ ഒരു ഈന്തപ്പനയുടെയും മറ്റു നാലുപേർ ആമ, മുളക്, പൂവൻകോഴി, മത്സ്യം എന്നിവയുടെയും രൂപത്തിലുള്ള പലങ്കിനുകൾ (പല്ലക്ക്) എന്നറിയപ്പെടുന്ന ആഡംബര ഇരിപ്പിടങ്ങളിൽ മൃതദേഹത്തെ അനുധാവനം ചെയ്തു. ഒപ്പം പരമ്പരാഗത യൂണിഫോം ധരിച്ച സ്ത്രീകളും പുരുഷന്മാരും മറ്റനേകം ഗ്രാമീണരും തെരുവുകളിൽ തടിച്ചുകൂടി.
ഷുമിയുടെ കാഴ്ചകൾ
ഓരോ നാടിന്റെയും സംസ്കാരത്തോട് ഇഴുകിച്ചേർന്നതാണ് അവിടെ പതിവുള്ള മൃതസംസ്കാരത്തിന്റെ ആചരണങ്ങളും ആഘോഷങ്ങളും. തെക്കു കിഴക്കൻ ഘാനയിലെ ഗാ ജനതയുടെ അതുല്യമായ ശവസംസ്കാര പാരമ്പര്യം രേഖപ്പെടുത്തുന്നതിന് രണ്ടു പതിറ്റാണ്ടിലധികം ചെലവഴിച്ച സ്വിസ് നരവംശ ശാസ്ത്രജ്ഞയായ റെഗുല ഷുമിയുടെ കണ്ടെത്തലുകളും ഗവേഷണവുമാണ് ഈ കാഴ്ചകൾ പുറംലോകത്തെത്തിച്ചത്. ഈ വിഷയത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയ അവർ അനേകം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
"ബറീഡ് ഇൻ സ്റ്റൈൽ ആർട്ടിസ്റ്റിക് കോഫിൻസ് ആൻഡ് ഫ്യൂണററി കൾച്ചർ ഇൻ ഘാന' എന്ന അവരുടെ പുസ്തകത്തിൽ അത്യന്തം കൗതുകകരമായ വിവരങ്ങളുണ്ട്. 2004 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലെ ഫോട്ടോഗ്രാഫുകളാണ് ഷുമിയുടെ പുസ്തകത്തിലുള്ളത്. ഗ്രേറ്റർ അക്രയിലെ ഗാ ജനതയുടെയും, മധ്യ, കിഴക്കൻ, വോൾട്ട മേഖലകളിലെ ഫാനന്റെ, എവ്, അസാന്റെ ജനതയുടെയും ഫോട്ടോഗ്രാഫുകൾ ഇതിൽ ഉൾപ്പെടുന്നു.
ക്രിസ്ത്യൻ, പരമ്പരാഗത ശവസംസ്കാര ചടങ്ങുകൾ, ഘാനയിലെ ശവപ്പെട്ടി നർത്തകരുടെ ഉദയം, മൃതദേഹം ഉറ്റവരെ തുറന്നുകാട്ടുന്ന ലേയിംഗ് ഔട്ട് സമ്പ്രദായം, പ്രാദേശിക കരകൗശല വിദഗ്ധർ ഇഷ്ടാനുസരണം നിർമിച്ച ആലങ്കാരിക ശവപ്പെട്ടികളുടെ ഒരു സൂചിക എന്നിവ ഉൾക്കൊള്ളുന്ന വിഭാഗങ്ങളായി അവർ അവയെ സംയോജിപ്പിച്ചിരിക്കുന്നു.ഈ ശവപ്പെട്ടികൾ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് വ്യാപകമായിത്തുടങ്ങിയത്. യഥാർഥത്തിൽ പരമ്പരാഗത അലങ്കാരപ്പല്ലക്കുകളിൽനിന്നാണ് ഇവ ഉരുത്തിരിഞ്ഞതെന്ന് ഷുമി പറയുന്നു.
സമീപ വർഷങ്ങളിൽ അവയുടെ ഡിസൈനുകളിൽ കൂടുതൽ വൈചിത്ര്യങ്ങൾ വന്നു. ഉദാഹരണത്തിന്, അമേരിക്കയിലേക്കു പോകുന്നത് സ്വപ്നംകണ്ട ഒരു ഫുട്ബോൾ കളിക്കാരനെ 2022ൽ, അമേരിക്കൻ പതാകയുടെ നക്ഷത്രങ്ങളും വരകളും ചേർത്ത ഫുട്ബോൾ ബൂട്ടിന്റെ ആകൃതിയിലുള്ള ശവപ്പെട്ടിയിൽ അടക്കം ചെയ്തു. 2011ൽ ഒരു മിഡ്വൈഫിനെ അടക്കംചെയ്തത് പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലുള്ള ശവപ്പെട്ടിയിലാണ്. 2009ൽ ഒരു പരമ്പരാഗത പുരോഹിതനുവേണ്ടി തെരഞ്ഞെടുത്തത് അദ്ദേഹം ആചാരങ്ങളിൽ ഉപയോഗിക്കുന്നതിന് സമാനമായ നീലനിറത്തിലുള്ള ഒരു ഭീമൻ ചായക്കോപ്പയുടെ ആകൃതിയിലുള്ള ശവപ്പെട്ടിയാണ്.
രസകരമെന്നു പറയട്ടെ, ഡിസൈൻ തീരുമാനിക്കുന്നത് മരിച്ചയാളുടെ ആഗ്രഹപ്രകാരമൊന്നുമല്ല. കുടുംബം ശവപ്പെട്ടി നിർമാതാവിന്റെ അടുത്തേക്ക് വരുന്നു. അയാളുമായി കാര്യങ്ങൾ സംസാരിക്കുന്നു. ചിലപ്പോൾ കലാകാരന് ഒരു ആശയം ഉണ്ടാകും. മറ്റു ചിലപ്പോൾ കുടുംബം ആശയം നൽകും.
സാധാരണയായി ശവപ്പെട്ടികൾ നിർമിക്കാൻ അഞ്ചുമുതൽ 10 ദിവസം വരെ എടുക്കും. അടുത്തകാലംവരെ മരപ്പണിക്കാർ പൂർണമായും കൈകൊണ്ടാണ് പെട്ടികൾ ഉണ്ടാക്കിയിരുന്നത്.
പണിപൂർത്തിയായ ശവപ്പെട്ടികൾ കാണുന്നതും ചിത്രങ്ങൾ എടുക്കുന്നതും അത്ര എളുപ്പമല്ല. ശവപ്പെട്ടികൾ പൂർത്തിയായാൽ ബന്ധുക്കൾ അവ വേഗത്തിൽ കൊണ്ടുപോകും. അതിനാൽ പണിതീരുന്നതുനോക്കി മണിക്കൂറുകളോളം വർക്ഷോപ്പുകളിൽ ചെലവഴിക്കേണ്ടിവരും. അതേസമയം സംസ്കാരച്ചടങ്ങുകളിൽ പ്രവേശനം നേടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാവാറില്ലെന്ന് ഷുമി പറയുന്നു.
ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ പല പരമ്പരാഗത ശവസംസ്കാരച്ചടങ്ങുകളും രഹസ്യമായിരുന്നു. ചില ആചാരങ്ങൾ കൂടുതൽ രഹസ്യമാക്കിവച്ചു. ചിലയിടത്ത് മരിച്ചയാളുടെ ആത്മാവിന് കുടുംബവീട്ടിലേക്ക് എളുപ്പത്തിൽ തിരികെ പോകുന്നതിനെന്ന വിശ്വാസത്തിൽ വീടുകളുടെ തറയിൽ അടക്കം ചെയ്യുന്ന രീതിയായിരുന്നു.
കൊളോണിയൽ സർക്കാർ ഗായെ ശ്മശാനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിച്ചപ്പോൾ അത് ഈ ആത്മീയ യാത്രയെ അപകടത്തിലാക്കി. എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ ഈ ആചാരം ഇപ്പോഴും തുടരുന്നു. ചില ചടങ്ങുകൾ ഇതുവരെ ഷുമിയുടെ കാമറയിൽ പതിഞ്ഞിട്ടില്ല. തലവന്മാരെയും പുരോഹിതന്മാരെയും എവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് ഇപ്പോഴും അറിയില്ല. ഗോത്ര തലവന്മാരെ ജനങ്ങളുടെ കണ്ണുവെട്ടിച്ച് പലപ്പോഴും രാത്രിയിലാണ് അടക്കംചെയ്യുന്നത്. ശവസംസ്കാരച്ചടങ്ങുകൾ പിന്നീട്, ഒഴിഞ്ഞ ശവപ്പെട്ടിയോ പല്ലക്കോ ഉപയോഗിച്ച് നടത്തുകയും ചെയ്യാറുണ്ട്- ഷുമി പറയുന്നു.
ശവപ്പെട്ടി നർത്തകർ
ഇപ്പോൾ പ്രശസ്തരായ "ശവപ്പെട്ടി നർത്തക'രുടെ ഉപജ്ഞാതാവായ ബെഞ്ചമിൻ ഐഡു ആണ് അവരുടെ കഥയിലെ ഒരു പ്രധാന വ്യക്തി. ഐഡു ഒരു അപ്രന്റീസായി ശവസംസ്കാര ചടങ്ങുകൾ നിർവഹിക്കുന്ന ബിസിനസിൽ ചേർന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കുടുംബത്തെ പോറ്റാൻ വാരാന്ത്യങ്ങളിൽ ജോലി ചെയ്തു. ഐഡുവിന്റെ വാക്കുകൾ: ചടങ്ങുകൾക്കിടെ ആളുകൾ വിലപിക്കുന്നതു കാണും. ഞാൻ എന്നോടുതന്നെ ചോദിച്ചു: നമ്മൾ എന്തിനാണ് വിലപിക്കുന്നത്? മരിച്ചവരെ ആഘോഷിക്കേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് നാന ഒട്ടാഫ്രീജ പാൽബിയറിംഗ് ആൻഡ് വെയിറ്റിംഗ് സർവീസസ് എന്ന സ്വന്തം കമ്പനി സ്ഥാപിക്കാൻ അദ്ദേഹത്തിനു പ്രചോദനമായത്.
2012ൽ ഒരു ദിവസം അയാൾ ശവപ്പെട്ടി ചുമന്നുകൊണ്ട് പോകുകയായിരുന്നു. പശ്ചാത്തലത്തിൽ പരമ്പരാഗത ഡ്രംസ് വായിക്കുന്നുണ്ട്. ""ഞാൻ ഇടത്തോട്ടും വലത്തോട്ടും ഇടത്തോട്ടും വലത്തോട്ടും ചുവടുവയ്ക്കാൻ തീരുമാനിച്ചു. അതുകണ്ട് ആളുകൾ കരച്ചിൽ നിർത്തി, ഞങ്ങളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി... പണം എറിയാൻ തുടങ്ങി...'' -അദ്ദേഹം ഓർമിച്ചു. ""കൊള്ളാം, എനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ.. ആളുകൾ കരച്ചിൽ നിർത്തുകയാണെങ്കിൽ, എന്തുകൊണ്ട് എനിക്കിതൊരു പ്രഫഷൻ ആക്കിക്കൂടാ!''
നൃത്തച്ചുവടുകൾ അഭ്യസിക്കുന്നതിനും അനുയോജ്യമായ വസ്ത്രങ്ങൾ വാങ്ങുന്നതിനും ശവസംസ്കാര ചടങ്ങുകൾക്കായി രാജ്യത്തുടനീളം സഞ്ചരിക്കുന്നതിനുമായി അദ്ദേഹം തന്റെ പല്ലർമാരെ (ശവമഞ്ചവാഹകർ) പരിശീലിപ്പിക്കാൻ തുടങ്ങി. കോവിഡിനു മുമ്പുള്ള കാലഘട്ടത്തിൽ വമ്പൻ ബിസിനസ് ആയിരുന്നു. തന്റെ നർത്തകരുടെ വീഡിയോകൾ ഓൺലൈനിൽ വൈറലായപ്പോൾ അദ്ദേഹം ഏതാണ്ടു 100 പേരെ ജോലിക്കെടുത്തു (ഇപ്പോൾ എണ്ണം കുറവാണ്). എന്നാലും ഐഡുവിന്റെ ശവപ്പെട്ടി നർത്തകർക്ക് വളരെയധികം ആവശ്യക്കാരുണ്ട്. മരിച്ചയാളെ ശവസംസ്കാര ചടങ്ങുകൾക്കുമുമ്പ് പ്രദർശിപ്പിക്കുന്ന പാരമ്പര്യം സാധാരണമല്ല. പക്ഷേ ചില ഘാന സമൂഹങ്ങൾ ഈ രീതി പിന്തുടരുന്നുണ്ട്.
ലേയിംഗ് ഔട്ട്
ഷുമിയുടെ ഏറ്റവും മനോഹരമായ ചില ഫോട്ടോഗ്രാഫുകളിൽ, "ലേയിംഗ് ഔട്ട്’ എന്നറിയപ്പെടുന്ന നന്നായി അലങ്കരിച്ചതും ആഡംബരപൂർണവുമായ രാത്രി ചടങ്ങുകൾ കാണാം. ലേയിംഗ് ഔട്ട് സാധാരണയായി ശവസംസ്കാരത്തിന് മുമ്പുള്ള രാത്രിയിലാണ്. മരിച്ചയാൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ കൂടാരങ്ങളിൽ ഒത്തുകൂടും. മൃതദേഹത്തെ അലങ്കരിക്കുന്നതിനെയാണ് ലേയിംഗ് ഔട്ട് എന്നു വിളിക്കുന്നത്. ജീവനുള്ളപ്പോൾ എങ്ങനെയായിരുന്നോ അതുപോലെ കാണപ്പെടണം മൃതദേഹം.
ഐഡു പറയുന്നു- ""ആളുകൾക്ക് കാണാൻ മൃതദേഹത്തിന്റെ കണ്ണുകൾ തുറന്നുവയ്ക്കണം. ശസ്ത്രക്രിയാ ഉപകരണങ്ങൾ ഉപയോഗിച്ച് അവരുടെ കവിളുകളിൽ പഞ്ഞി നിറച്ചുവയ്ക്കണം. അതിഥികളെ കാണാൻ ഇരിക്കുന്ന നിലയിലോ നിൽക്കുന്നതു പോലെയോ ആണ് മൃതദേഹം പോസ് ചെയ്യുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളും ജീവിതകാലത്തേതുപോലെ വേണം. മരിച്ചയാളെ വിലാപയാത്രക്കാരുടെ കണ്ണിൽപ്പെടാതെ ചിലപ്പോൾ വീണ്ടും വീണ്ടും വേഷവിതാനങ്ങൾ മാറ്റി പുതിയ പോസ് ചെയ്യിക്കും.''വിശിഷ്ടവ്യക്തികൾക്കു വേണ്ടി മാത്രമല്ല, സാധാരണക്കാർക്കും ലേയിംഗ് ഔട്ട് ചെയ്യാറുണ്ടെന്ന് ഷുമി പറയുന്നു.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ പുതിയ പാരമ്പര്യങ്ങൾ ഉയർന്നുവരുന്നത് ഷുമി കൗതുകത്തോടെ കണ്ടു രേഖപ്പെടുത്തി. 2011ൽ പ്രസിദ്ധീകരിച്ച തന്റെ "കൺസീൽഡ് ആർട്ട് ഹിസ്റ്ററി, ട്രാൻസ്ഫോർമേഷൻ ആൻഡ് യൂസ് ഓഫ് ദ ഫിഗുറേറ്റീവ് പാലങ്കിൻസ് ആൻഡ് കോഫിൻസ് ഓഫ് ദ ഗാ ഇൻ ഘാന' എന്ന പുസ്തകം ശവപ്പെട്ടി നിർമാതാക്കൾ ഗ്രേറ്റർ അക്രയിൽ ഗാ വംശജർ താമസിക്കുന്ന മധ്യമേഖലയിലെ തലവന്മാർക്ക് കാണിച്ചുകൊടുത്തുവത്രേ. മുമ്പ് പല്ലങ്കിനുകൾ ഉപയോഗിച്ചിട്ടില്ലാത്ത തലവന്മാർ പിന്നീട് അവ സ്വന്തമായി ആവശ്യപ്പെടാൻ തുടങ്ങുകയും ചെയ്തു!